സംസ്ഥനത്ത് മഴ ശക്തം; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ട്
സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നു. നാളെ വരെ അതിശക്തമായി മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഫെഞ്ചാൻ ചുഴലികാറ്റിൻ്റെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്. നാളെയോടെ മഴയുടെ ശക്തി കുറയുമെന്നും മുന്നറിയിപ്പുണ്ട്.
മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. എറണാകുളം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും, പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സംസ്ഥാനം പൂർണ സജ്ജമാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
നിലവിൽ തെക്കൻ തമിഴ്നാടിന് മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി സ്ഥിതി ചെയ്യുന്ന ഫെഞ്ചാൻ ചുഴലിക്കാറ്റ്, നാളെയോടെ വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദമായി അറബിക്കടലിൽ എത്തിച്ചേരും. ഈ സാഹചര്യത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തീരദേശത്തും മലയോര മേഖലയിലും താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.