രേഖകളില്ലാത്ത മരുന്നുകൾ പിടിച്ചു
*പോത്തൻകോട്* : പോത്തൻകോട്ട് പ്രവർത്തിക്കുന്ന സ്വകാര്യ ക്ലിനിക്കിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും പിടിച്ചെടുത്തു. നാച്ചുറൽ ക്ലിനിക് എന്ന സ്ഥാപനത്തിലാണ് പരിശോധന നടന്നത്.അലോപ്പതി മരുന്നുകൾ നിർദിഷ്ട യോഗ്യതയില്ലാത്ത ഡോക്ടർ അലോപ്പതി ചികിത്സയ്ക്കായി ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. തിരുവനന്തപുരം ഡ്രഗ്സ് കൺട്രോൾ ഓഫീസിലെ ചീഫ് ഇൻസ്‌പെക്ടർ ഡ്രഗ്സ് ഇന്റലിജൻസ് സ്‌ക്വാഡ് വിനോദ് വി., സീനിയർ ഡ്രഗ്സ് ഇൻസ്‌പെക്ടർ മഹേഷ് സി.ഡി., ഡ്രഗ്സ് ഇൻസ്‌പെക്ടർ സ്പെഷ്യൽ ഇന്റലിജൻസ് ബ്രാഞ്ച് ഗീത എം.സി., ഡ്രഗ്സ് ഇൻസ്‌പെക്ടർ പ്രവീൺ എം. എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥാപന ഉടമയ്‌ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത മരുന്നുകളും രേഖകളും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആറ്റിങ്ങൽ മുമ്പാകെ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.