ഗവർണർക്ക് തിരിച്ചടി : ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
ന്യൂഡല്‍ഹി: വിവാദമായ ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഇത് സംസ്ഥാന സർക്കാരിന് നേട്ടവും ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വലിയ തിരിച്ചടിയുമായിരിക്കുകയാണ്.ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ബില്ലാണ് കേരള നിയമസഭ പാസ്സാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ല്. ഈ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഏറെക്കാലം ഒപ്പിടാതെ പിടിച്ചുവെച്ചശേഷം ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ബില്ലിനാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. കേരള നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ ഒപ്പിടാതെ വൈകിപ്പിക്കുന്നതിനെതിരേ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.ഗവർണറുടെ നടപടിയില്‍ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം ഉണ്ടായതിനു പിന്നാലെയാണ് ഏഴ് ബില്ലുകള്‍ ഗവർണർ 2023 നവംബറില്‍ രാഷ്ട്രപതിയുടെ തീരുമാനത്തിന് വിട്ടത്.