ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം നാളെ മുതൽ ആരംഭിക്കും
തിരുവനന്തപുരം: 2024 ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25 ഞായറാഴ്ച നടക്കും. തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 17 മുതൽ ആരംഭിക്കും. 17 ശനിയാഴ്ച രാവിലെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം തുടങ്ങുന്നത്.ഉത്സവത്തോട് അനുബന്ധിച്ചുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ 3,000ത്തോളം പോലീസുകാരെ വിന്യസിക്കും. ക്രമസമാധാനം, ഗതാഗത നിയന്ത്രണം, ഭക്തജനങ്ങളുടെ ദർശനം എന്നിവയ്ക്കായി രണ്ട് ഘട്ട സുരക്ഷാ സംവിധാനമാണ് പോലീസ് ഒരുക്കുന്നത്. സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മന്ത്രി ശിവൻകുട്ടിയുടെ അധിയക്ഷതയിൽ ക്ഷേത്ര ട്രസ്റ്റ് ഹാളിൽ യോഗവും ചേർന്നിരുന്നു.വിവിധ കലാസാംസ്കാരിക പരിപാടികളും ഉത്സവദിനങ്ങളിൽ നടത്തുന്നുണ്ട്. ഈ വർഷത്തെ ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് അംബാ പുരസ്കാരം സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂറിന് നൽകി ആദരിക്കുമെന്നും അധികൃതർ അറിയിച്ചു. ഫെബ്രുവരി 25 നാണ് വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. 10.30 നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. ഉച്ചകഴിഞ്ഞ് 2.30-ന് ഉച്ചപൂജയ്‌ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. 26ന് രാത്രി 12.30ന് നടക്കുന്ന കുരുതിതർപ്പണത്തോടുകൂടി മഹോത്സവം സമാപിക്കും.കുത്തിയോട്ട നേർച്ചയ്‌ക്കായി 606 ബാലന്മാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊങ്കാല ദിവസം ബാലികമാർക്കുള്ള നേർച്ചയായ താലപ്പൊലി നടക്കും. പത്തു വയസ്സിന് താഴെയുള്ള ബാലികമാരാണ് താലപ്പൊലിയിൽ പങ്കെടുക്കുന്നത്.അംബ, അംബിക, അംബാലിക വേദികളിലാണ് കലാപരിപാടികൾ നടക്കുന്നത്. സാഹിത്യകാരൻ ജോർജ് ഓണക്കൂറിന് ആറ്റുകാൽ അംബാ പുരസ്‌കാരം സമർപ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.