ഇലക്ട്രിക് ബസുകള്‍ ഇനി വാങ്ങില്ലെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിലപാട് തള്ളിക്കളഞ്ഞ് : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ ഹിറ്റായ ഇലക്ട്രിക് ബസുകള്‍ ഇനി വാങ്ങില്ലെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിലപാട് തള്ളിക്കളഞ്ഞ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്ത്. തലസ്ഥാനത്തെ കാര്‍ബണ്‍ ന്യൂട്രല്‍ നഗരമാക്കണം എന്നതാണ് ഇടതുപക്ഷ നയമാണെന്നും അത് നടപ്പാക്കാനുള്ള പദ്ധതികളുമായി നഗരസഭ മുന്നോട്ട് പോകുമെന്നും ഫേസ്ബുക് പോസ്റ്റിലൂടെ മേയര്‍ വ്യക്തമാക്കി. ഇലക്ട്രിക് ബസ് വിജയകരമെന്നും തലസ്ഥാന ജനത ഇരു കയ്യും നീട്ടി സ്വീകരിച്ചെന്നും പുതുതായി 20 ബസുകളും 2 ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായെന്നും മേയര്‍ വിശദീകരിച്ചു.മേയറുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍കാര്‍ബണ്‍ ന്യൂട്രല്‍ നഗരം എന്ന നയപരിപാടിയുടെ ഭാഗമായി നിലവില്‍ ആഗോളതാപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഘാതം നിയന്ത്രിക്കാന്‍ വിവിധ നടപടികള്‍ നഗരസഭ നടപ്പാക്കിവരുന്നുണ്ട്. സോളാര്‍ പദ്ധതികള്‍, പ്ലാസ്റ്റിക് മാലിന്യസംസ്‌കരണം, ഗതാഗതം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കാര്‍ബണ്‍ ന്യൂട്രല്‍ നയം നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടമെന്ന നിലയില്‍ നഗരസഭ 60 ഇലട്രിക് ബസ്സുകള്‍ നഗരത്തില്‍ സര്‍വീസിനായി #KSRTC ക്ക് വാങ്ങി നല്‍കി. ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ഈ സേവനം വിജയകരമായി തുടരുകയാണ്. രണ്ടാം ഘട്ടമെന്ന നിലയില്‍ 20 ഇലട്രിക് ബസ്സുകളും, നഗരത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി 2 ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകളും പര്‍ച്ചേസ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടന സജ്ജമായിട്ടുണ്ട്.തിരുവനന്തപുരം നഗരസഭയും World Resource Institute India (WRII) Mumbai യും സംയുക്തമായി നടപ്പാക്കുന്ന net zero carbon and resilient building എന്ന പദ്ധതി നഗര പരിധിയിലുള്ള പ്രദേശങ്ങളില്‍ വിവിധ Stake holder മാരെ ഉള്‍പ്പെടുത്തി നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. ആഗോള താപനത്തിനെ സ്വാധീനിക്കുന്ന കെട്ടിടങ്ങള്‍, ഗതാഗതം, വ്യവസായം, ഊര്‍ജ്ജം, കൃഷി, വനം എന്നിങ്ങനെ വിവിധ മേഖലകള്‍ ഉണ്ട്. ഇവയില്‍ കെട്ടിട നിര്‍മ്മാണ മേഖലയിലാണ് green house gas (40%) ഏറ്റവും കൂടുതലായി പുറപ്പെടുവിക്കുന്നത്എന്നാണ് പഠനങ്ങള്‍ പറയുന്നത്. ആയതിനാല്‍ കെട്ടിട നിര്‍മ്മാണ മേഖലയില്‍ green house gas പുറന്തള്ളുന്നത് ഏതൊക്കെ രീതിയില്‍ ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്നുള്ളതാണ് net zero carbon and resilient building – City Action Plan വഴി ലക്ഷ്യം വയ്ക്കുന്നത്. ഇത്തരമൊരു പഠനം നടത്തി കര്‍മ്മ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനമാണ് തിരുവനന്തപുരം നഗരസഭ.തലസ്ഥാന നഗരത്തെ കാര്‍ബണ്‍ ന്യുട്രല്‍ നഗരമാക്കണം എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമാണ്. അത് നടപ്പാക്കാന്‍ ആവശ്യമായ ചര്‍ച്ചകളും തീരുമാനങ്ങളും പദ്ധതികളുമായി നഗരസഭ ഭരണസമിതി മുന്നോട്ട് പോകും. നമ്മുടെ നഗരത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനുള്ള പദ്ധതികളെ വിജയിപ്പിക്കാന്‍ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം.