ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മുടിക്കോട് ഭാഗത്തുള്ള ഒരു ലോഡ്ജിന്റെ മുന്നിൽ നിന്നാണ് കണ്ണൂർ എടക്കാട് സ്വദേശി മുഹമ്മദ് ഫാസിൽ എന്നയാളെ അറസ്റ്റ് ചെയ്തത്. എക്സൈസ് ഐ.ബിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐ.ബി, ത്യശൂർ ഐ.ബി, തൃശൂർ സ്‌പെഷ്യൽ സ്‌ക്വാഡ് എന്നീ ടീമുകൾ ചേർന്നാണ് പ്രതിയെ പിടികൂടിയത്. മുഹമ്മദ് ഫാസിൽ കഞ്ചാവ് കൈമാറുന്നതിനാണ് തൃശൂരിലെ ലോഡ്ജിൽ എത്തിയത്. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങാൻ എത്തിയ മൂന്ന് പേർ എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെട്ടു. ഇവർ വന്ന കാർ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിപണിയിൽ 75 ലക്ഷത്തോളം വിലമതിക്കുന്ന 2.14 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെടുത്തത്. പ്രതികൾക്ക് രാജ്യാന്തര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നു. എക്സൈസ് സംഘത്തിൽ പാലക്കാട് ഐ.ബി ഇൻസ്പെക്ടർ നൗഫൽ എൻ, തൃശൂർ എക്സൈസ് എന്‍ഫോഴ്സ്മെന്റ് &ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ്ലെ എക്സൈസ് ഇൻസ്പെക്ടർ എൻ .സുദർശനകുമാർ, പ്രിവന്റ്റീവ് ഓഫീസർമാരായ ലോനപ്പൻ കേജെ, ജബ്ബാർ വീ. എം, ഓസ്റ്റിൻ , വിശ്വകുമാർ ടി ആർ , സോണി കെ ദേവസി, കെ. എസ് ഗിരീഷ്, എം. എം മനോജ് കുമാർ, കെ വി ഷാജി, സിവിൽ എക്സൈസ് ഓഫീസർ ടി എസ് സനീഷ് കുമാർ, വനിത സിഇഒ പിങ്കി മോഹൻദാസ് ഡ്രൈവർ സംഗീത് എന്നിവർ ഉണ്ടായിരുന്നു.