കേരളത്തിലെ പടക്ക വ്യവസായം വൻ പ്രതിസന്ധിയിൽ; അനധികൃത ഓൺലൈൻ വ്യാപനം ഗുരുതര ഭീഷണിതിരുവനന്തപുരം: നിയമാനുസൃത പടക്ക വ്യാപാരമേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി വ്യാപാരികൾ. നിയമവിരുദ്ധമായ

Spread the love

കേരളത്തിലെ പടക്ക വ്യവസായം വൻ പ്രതിസന്ധിയിൽ; അനധികൃത ഓൺലൈൻ വ്യാപനം ഗുരുതര ഭീഷണി
തിരുവനന്തപുരം: നിയമാനുസൃത പടക്ക വ്യാപാരമേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി വ്യാപാരികൾ. നിയമവിരുദ്ധമായ ഓൺലൈൻ പടക്കവ്യാപാരം, നികുതി വെട്ടിപ്പ്, സംഭരണ-വിൽപ്പന മേഖലയിലെ നിയന്ത്രണങ്ങൾ, കേന്ദ്ര സർക്കാരിന്റെ പുതിയ ചട്ടഭേദഗതികൾ തുടങ്ങിയവയാണ് മേഖലയെ പ്രതിസന്ധിയിലാക്കുന്നതെന്ന് വ്യാപാരികൾ ആരോപിച്ചു.
കേരളത്തിൽ ഏകദേശം 16,800-ഓളം ലൈസൻസുള്ള പടക്ക വ്യാപാരികളും, നേരിട്ടും പരോക്ഷമായും ഏകദേശം ഒരു ലക്ഷത്തോളം തൊഴിലാളികളും ഈ മേഖലയെ ആശ്രയിക്കുന്നുണ്ടെന്നാണ് വ്യാപാര സംഘടനകളുടെ കണക്ക്. നിലവിലെ സാഹചര്യത്തിൽ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്നും അവർ പറഞ്ഞു.
നിയന്ത്രണമില്ലാത്ത ഓൺലൈൻ പടക്കവ്യാപനമാണ് പ്രധാന ഭീഷണിയെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ഉത്തരവുകൾ പ്രകാരം പടക്കങ്ങളുടെ ഓൺലൈൻ വ്യാപാരത്തിന് നിയന്ത്രണമുണ്ടെങ്കിലും, ലൈസൻസും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ തമിഴ്നാട്ടിലെ ശിവകാശിയിൽ നിന്ന് പടക്കങ്ങൾ കേരളത്തിലെത്തിച്ച് അനധികൃതമായി വിൽക്കുന്ന സാഹചര്യം വ്യാപകമാണെന്നാണ് ആരോപണം.
ലൈസൻസില്ലാത്ത സ്ഥലങ്ങളിലും വീടുകളിലും ഫുട്പാത്തുകളിലും റോഡരികുകളിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പടക്കങ്ങൾ സൂക്ഷിക്കുകയും വിൽക്കുകയും ചെയ്യുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതര സുരക്ഷാഭീഷണി ഉയർത്തുന്നതായും വ്യാപാരികൾ പറഞ്ഞു.
അതേസമയം, നിയമാനുസൃതമായി പ്രവർത്തിക്കുന്ന വ്യാപാരികൾ ലൈസൻസ്, സുരക്ഷാ മാനദണ്ഡങ്ങൾ, ജീവനക്കാരുടെ ശമ്പളം, തദ്ദേശ സ്ഥാപനങ്ങളുടെ ഫീസ്, GST ഉൾപ്പെടെയുള്ള നികുതികൾ എന്നിവ കൃത്യമായി പാലിച്ചാണ് വ്യാപാരം നടത്തുന്നതെന്നും അവർ വ്യക്തമാക്കി.
നിയമം പാലിക്കുന്ന വ്യാപാരികൾക്ക് കൂടുതൽ നിയന്ത്രണങ്ങളും നിയമം ലംഘിക്കുന്നവർക്ക് നിയന്ത്രണമില്ലാത്ത സാഹചര്യവും അവസാനിപ്പിക്കണമെന്ന് വ്യാപാര സംഘടനകൾ ആവശ്യപ്പെട്ടു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കെ.പി. സുരേഷ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി വിപിൻ വിപ്രോ എന്നിവർ പത്രസമ്മേളനത്തിലാണ് ആവശ്യങ്ങൾ ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *