സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; ഉന്നതതലയോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനലും വൈദ്യുതി ലഭ്യതക്കുറവും മൂലം ജനങ്ങൾ വലയുന്ന സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കുന്നതിനായി അടിയന്തര ഉന്നതതല യോഗം ഇന്ന് ചേരും. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അധ്യക്ഷതയിലാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.തിരുവനന്തപുരത്തുള്ള മന്ത്രിയുടെ ചേമ്പറിൽ വെച്ച് രാവിലെ 11 മണിക്കാണ് യോഗം ആരംഭിക്കുന്നത്. കെഎസ്ഇബി ചെയർമാൻ, ബോർഡ് അംഗങ്ങൾ, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കടുത്ത വേനലിലെ വര്‍ധിച്ച ആവശ്യകത മുന്നിൽ കണ്ട് വേണ്ടത്ര മുന്നൊരുക്കം നടത്തുന്നതിൽ സര്‍ക്കാരിനും ബോര്‍ഡിനും വലിയ വീഴ്ച സംഭവിച്ചെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ കൂടിയാണ് ഇന്ന് യോഗം ചേരുന്നത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വൈകുന്നേരം 6 മണി മുതൽ 12 മണി വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചില സ്ഥലങ്ങളിൽ മൂന്ന് വട്ടമായിരുന്നു വൈദ്യുതി നിയന്ത്രണം. വൈദ്യുതി വാങ്ങുന്നതിനോ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനോ സർക്കാരിനും കെഎസ്ഇബിക്കും വലിയ വീഴ്ച സംഭവിച്ചെന്ന വിമർശനം ശക്തമായിട്ടുണ്ട്.കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നു. വൈകീട്ട് 6.30 യ്ക്കും രാത്രി 12.30 യ്ക്കും ഇടയിൽ നിയന്ത്രണമുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. കൊടും ചൂടിൽ വൈദ്യുതി ആവശ്യകത ഉയര്‍ന്നതും ആവശ്യത്തിന് അനുസരിച്ച് വൈദ്യുതി കിട്ടാനില്ലാത്തതുമാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണം.മഴയില്ലാത്തതിനാൽ ചൂട് കൂടുതലാണ്. കണക്ക് കൂട്ടിയതിനെക്കാള്‍ വൈദ്യുതി ആവശ്യവും ഉയർന്നു. കൊടുംചൂടിൽ ആവശ്യകത ഉയര്‍ന്നതും ഗ്രിഡിലെ ഫ്രീക്വന്‍സി കുറഞ്ഞതിനാൽ സതേണ്‍ റീജിയന്‍ ലോഡ് ഡെസ്പാച്ച് സെന്‍റര്‍ ഇടപെട്ടതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അതേസമയം, മഴ കാരണം കൽക്കരിയില്ലാത്തതിനാൽ ഉത്തരേന്ത്യയിൽ വൈദ്യുതോൽപാദനം കുറഞ്ഞു. കൂടാതെ, കെഎസ്ഇബിക്ക് പീക്ക് സമയത്തേയ്ക്ക് പറഞ്ഞുറപ്പിച്ച ഹ്രസ്വകാല കരാറുമില്ല. കൽക്കരി ക്ഷാമം കാരണം കേന്ദ്രവിഹിതം കുറഞ്ഞു. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങള്‍ക്കും ഉയര്‍ന്ന ആവശ്യകത ആയതിനാൽ പവര്‍ എക്സേഞ്ചിലും വൈദ്യുതി കിട്ടാനില്ല.


