ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ
ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പൊതുവേദിയിൽ വിമർശിച്ചതിന് പ്രതികാരമായി തന്റെ സഹോദരന്റെ ഭാര്യയെ ദൂരസ്ഥലത്തേക്ക് സ്ഥലംമാറ്റിയെന്ന ഗുരുതര ആരോപണവുമായി ചലച്ചിത്ര നടൻ അനൂപ് ചന്ദ്രൻ രംഗത്ത്. സുകുമാരൻ നായർക്കെതിരെ വിമർശനമുന്നയിച്ച മണിക്കൂറുകൾക്കകം എൻ.എസ്.എസ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി തീർത്തും വ്യക്തിവൈരാഗ്യം തീർക്കലാണെന്നും ജനാധിപത്യവിരുദ്ധമാണെന്നും നടൻ ആരോപിച്ചു. ചങ്ങനാശ്ശേരിയിലെ മാർപ്പാപ്പയ്ക്ക് നല്ല നമസ്കാരം എന്ന് പറഞ്ഞ് ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിൽ, താൻ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു എന്ന് അനൂപ് ചന്ദ്രൻ വ്യക്തമാക്കി. വിമർശിച്ചതിന്റെ പേരിൽ ഇങ്ങനെ പ്രതികാരം ചെയ്യുന്ന ജി സുകുമാരൻ നായരുടെ മാടമ്പിത്തരം ഇനി എത്രനാൾ വേണമെന്ന് എൻഎസ്എസ് സമുദായം തീരുമാനിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. തിരുവനന്തപുരം മന്നം ക്ലബ്ബില്‍ വെച്ച് നടത്താനിരുന്ന നായര്‍ സംരക്ഷണ സമിതിയുടെ ‘ദേവതാരുവിലെ ഇത്തിള്‍ക്കണ്ണികള്‍’ എന്ന പുസ്തക പ്രകാശനം പ്രസ് ക്ലബ്ബില്‍ വച്ച് നടത്തിയപ്പോഴാണ് അനൂപ് ചന്ദ്രന്‍ സുകുമാരന്‍ നായരെ രൂക്ഷമായി വിമര്‍ശിച്ചത്. എന്‍.എസ്.എസ് കോളജുകള്‍ ഓരോന്നായി പൂട്ടി വരുകയാണെന്നും ഉണ്ടായിരുന്ന സ്വത്തുക്കളൊക്കെ വിറ്റെന്നും അനൂപ് ചന്ദ്രന്‍ ചടങ്ങിൽ വിമർശനം ഉന്നയിച്ചിരുന്നു.അനൂപ് ചന്ദ്രൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്, ചങ്ങനാശ്ശേരിയിലെ മാർപ്പാപ്പയ്ക്ക് നല്ല നമസ്കാരം 🙏🙏ഇന്നലെ ഞാൻ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു എന്ന് മനസ്സിലായി… ✨✨✨✨🙋♂️എന്റെ സഹോദരന്റെ ഭാര്യക്ക്… പ്രതികാര നടപടിയായി ഇന്ന് രാവിലെ ട്രാൻസ്ഫർ ഓർഡർ കയ്യിൽ കിട്ടി 🙏🙏 സന്തോഷം ✨നിങ്ങളെ വിമർശിച്ചതിന്റെ പേരിൽ ഇങ്ങനെ പ്രതികാരം ചെയ്യുന്ന നിങ്ങളുടെ മാടമ്പിത്തരം ഇനി എത്രനാൾ വേണമെന്ന് NSS സമുദായം തീരുമാനിക്കും 🙏🙏🙏

