വിവാഹാലോചന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു
തിരുവനന്തപുരം കിളിമാനൂരിൽ വിവാഹാലോചന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ചെറുനിയൂർ സ്വദേശിയായ അനിൽകുമാറിനും മകൻ അച്ചുവിനുമാണ് ഈ ദുരനുഭവം ഉണ്ടായത്. അനിൽകുമാറിന്റെ ഇരുപത്തിമൂന്നുകാരിയായ മകളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ച് സുധീഷ് എന്ന യുവാവ് ഇവരെ സമീപിച്ചിരുന്നു. എന്നാൽ അനിൽകുമാറിനും മകൾക്കും ഈ ബന്ധത്തോട് താല്പര്യമില്ലാതിരുന്നതിനാൽ അവർ ഈ അഭ്യർത്ഥന നിരസിക്കുകയായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് സുധീഷിനെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. ഇന്നലെ സുധീഷിന്റെ സുഹൃത്തായ ഷംനാദ് എന്നയാൾ ജോലിയുടെ ആവശ്യം പറഞ്ഞ് വിശ്വസിപ്പിച്ച് അനിൽകുമാറിനെ പുതുശ്ശേരി മുക്കിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് വെള്ളല്ലൂർ അപ്പൂപ്പൻകാവ് ക്ഷേത്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് അദ്ദേഹത്തെ കൊണ്ടുപോവുകയും അവിടെ വെച്ച് അതിക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.കൈകൾ കൂട്ടിക്കെട്ടിയും വായിൽ തുണി തിരുകിയുമാണ് സംഘം അനിൽകുമാറിനെ ഉപദ്രവിച്ചത്. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തുകയും, ഇരുമ്പ് കമ്പിയും തടിയും ഉപയോഗിച്ച് ക്രൂരമായി അടിക്കുകയും ചെയ്തതായി അനിൽകുമാർ പറയുന്നു. പുറത്ത് കത്തി വെച്ച് ഭീഷണിപ്പെടുത്തിയ അക്രമികൾ, ശരീരത്തിൽ സ്ഫോടക വസ്തു വെച്ച് പൊട്ടിച്ച് കൊലപ്പെടുത്തുമെന്നും അദ്ദേഹത്തെ ഭയപ്പെടുത്തി. ഇതിനുപിന്നാലെ അനിൽകുമാറിന്റെ മകൻ അച്ചുവിനെയും ഈ സംഘം സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദ്ദിക്കുകയുണ്ടായി. തുടർന്ന് പെൺകുട്ടിയെയും അമ്മയെയും അവിടേക്ക് കൂട്ടിക്കൊണ്ടുവരാൻ ആവശ്യപ്പെട്ട് അച്ചുവിനെ ഇവർ പറഞ്ഞയച്ചു. എന്നാൽ അക്രമികളുടെ പിടിയിൽ നിന്നും പുറത്തു കടന്ന അച്ചു ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് അതിവേഗം സ്ഥലത്തെത്തിയതിനാലാണ് അനിൽകുമാറിനെ അക്രമികളുടെ പിടിയിൽ നിന്നും സുരക്ഷിതമായി മോചിപ്പിക്കാൻ കഴിഞ്ഞത്. പോലീസ് എത്തിയപ്പോഴേക്കും മുഖ്യപ്രതി സുധീഷും കൂട്ടുപ്രതികളായ മറ്റ് നാല് സുഹൃത്തുക്കളും അവിടെ നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം കിളിമാനൂർ പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.

