18-ാമത് കേരള രാജ്യാന്തര ഡോക്യുമെൻ്ററി, ഹ്രസ്വചിത്രമേള (IDSFFK) ഒക്ടോബറിൽ
ഡോക്യുമെൻ്ററി, ഹ്രസ്വചിത്ര മേഖലകളിലെ മികച്ച സൃഷ്ടികളെ ആഗോള പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്ന കേരളത്തിൻ്റെ അഭിമാന ചലച്ചിത്രവേദിയായ 18-ാമത് കേരള രാജ്യാന്തര ഡോക്യുമെൻ്ററി, ഹ്രസ്വചിത്രമേള (IDSFFK) ഈ വർഷം ഒക്ടോബർ 2 മുതൽ 7 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. തിരുവനന്തപുരം കൈരളി , ശ്രീ, നിള തിയേറ്ററുകളിലായാണ് മേള നടക്കുന്നത്.മേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ് അറിയിച്ചു.ഡോക്യുമെൻ്ററി, ഹ്രസ്വചിത്രങ്ങൾക്കായി ഇന്ത്യയിൽ ഒരു സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഒരേയൊരു രാജ്യാന്തര ചലച്ചിത്രമേള എന്ന സവിശേഷത IDSFFK-ക്കുണ്ട്. പുതുമയാർന്ന ചലച്ചിത്ര ഭാഷകൾക്കും സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകൾക്കും നവതലമുറ ചലച്ചിത്ര പ്രവർത്തകർക്കും അന്താരാഷ്ട്ര വേദിയൊരുക്കുന്നതിൽ ശ്രദ്ധേയമായ പങ്കാണ് IDSFFK വഹിച്ചുവരുന്നത്. IDSFFK യുടെ ഏറ്റവും വലിയ അന്താരാഷ്ട്ര അംഗീകാരങ്ങളിലൊന്നാണ് ഓസ്‌കാർ ക്വാളിഫയിങ് ഫെസ്റ്റിവൽ എന്ന പദവി. ഈ മേളയിൽ പുരസ്കാരം നേടുന്ന ഡോക്യുമെൻ്ററി ചിത്രങ്ങൾക്ക് അക്കാദമി അവാർഡുകളുടെ (ഓസ്‌കാർ) മത്സരത്തിലേക്ക് നേരിട്ട് പരിഗണിക്കപ്പെടാനുള്ള അർഹത ലഭിക്കുമെന്നതിനാൽ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരുടെ ശ്രദ്ധ ആകർഷിക്കുന്ന വേദിയായി IDSFFK മാറിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.ഈ വർഷത്തെ മേളയിലേക്ക് 1,741 എൻട്രികൾ ഇതിനകം ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെയും വിദേശരാജ്യങ്ങളുടെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈ എൻട്രികളിൽ നിന്ന് മത്സരവിഭാഗം, മത്സരേതര വിഭാഗം, മലയാളം മത്സരേതര വിഭാഗം എന്നിവയിലേക്കുള്ള മികച്ച ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും തെരഞ്ഞെടുക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. സിനിമകളുടെ മൂല്യനിർണയത്തിനും തിരഞ്ഞെടുപ്പിനുമായി ലോങ്ങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെൻ്ററി, ഷോർട്ട് ഫിക്ഷൻ, ആനിമേഷൻ, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിംസ് വിഭാഗങ്ങളിലാണ് പ്രത്യേക സെലക്ഷൻ കമ്മിറ്റികൾ രൂപീകരിച്ചത്. സുതാര്യവും അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതുമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ മികച്ച സൃഷ്ടികളെയാണ് മേളയിലേക്ക് തെരഞ്ഞെടുക്കുക.

