തൃശൂരില്‍ വൻ ലഹരി വേട്ട
തൃശൂർ: തൃശൂരില്‍ വൻ ലഹരി വേട്ട. രണ്ടര കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി യുവാവ് എക്‌സൈസിന്‍റെ പിടിയിലായി. കുന്നംകുളം കൊട്ടോല്‍ ദേശത്ത് പൊന്നനേംകാട് വീട്ടില്‍ ഹസൻ മകൻ ഹബീബ് എന്നയാളെയാണ് തൃശൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്.ഇയാളുടെ കയ്യില്‍ നിന്നും 2.5 കിലോ ഹാഷിഷ് ഓയിലും, 200 ഗ്രാം കഞ്ചാവും പരിശോധവയില്‍ കണ്ടെടുത്തു. വിപണിയില്‍ 2.5 കോടി വില മതിക്കുന്ന ലഹരിമരുന്നാണ് എക്‌സൈസ് പിടികൂടിയത്.പാല്‍ വണ്ടിയില്‍ ആണ് ഹബീബ് ഹാഷിഷ് ഓയില്‍ കടത്തിയിരുന്നത്. തൃശൂർ പൂരം കളറാക്കാൻ ‘പൂത്തിരി’ എന്ന പ്രത്യേക കോഡില്‍ സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ലഹരി വില്‍പ്പന. മയക്ക് മരുന്ന് നേരിട്ട് തൃശൂരിലേക്ക് എത്തിച്ച ശേഷം പ്രത്യേക ഗ്രൂപ്പുകളിലൂടെ ‘പൂത്തിരി ഓണായിട്ടുണ്ട്’ എന്ന കോഡ് നല്‍കും. ഇതോടെ ആവശ്യക്കാർ ഓർഡർ നല്‍കി തുടങ്ങുന്നതാണ് രീതിയെന്ന് എക്സൈസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു.

