ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി
കാർഷികരംഗം വളരാൻ വീടുകളിൽ കൃഷി ചെയ്യണം: മന്ത്രി ജി.ആർ അനിൽ
ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി
കാർഷികരംഗം വളരാൻ ഓരോ വീടുകളിലും അവരവർക്ക് പറ്റുന്ന തരത്തിൽ പച്ചക്കറി കൃഷി ചെയ്യണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. പോത്തൻകോട് ഗ്രാമപഞ്ചായത്ത് കല്ലൂർ വാർഡിൽ ഹൈടെക് രീതിയിൽ സജ്ജീകരിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോത്തൻകോട് ഗ്രാമ പഞ്ചായത്തിൽ കാർഷിക രംഗത്തെ നല്ല ഇടപെടലുകൾ കാരണമാണ് കഴിഞ്ഞ ഓണക്കാലത്ത് തരിശായി കിടന്ന പല ഭൂമികളും ഇന്ന് കൃഷിയിടങ്ങളായി മാറിയത്. പഞ്ചായത്ത് ഭരണസമിതിയും കൃഷി വകുപ്പും കാർഷിക രംഗത്തെ പ്രോത്സാഹിപ്പിക്കാൻ ഒരേ മനസ്സോടെ രംഗത്ത് വന്നതിൻ്റെ ഫലമാണ് ഈ കാർഷിക വിജയത്തിന് പിന്നിൽ. ഇത്തരം പ്രവർത്തനങ്ങൾ വിജയിക്കുന്നത് നാടിന് നല്ല സന്ദേശമാണന്നും കാർഷിക രംഗത്തെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറ് ഏക്കറിൽ ഹൈടെക് രീതിയിലാണ് ‘സമഗ്ര പച്ചക്കറി കൃഷി യജ്ഞം’ എന്ന പേരിൽ ജൈവ പച്ചക്കറികൃഷി നടത്തിയത്. മൾച്ചിങ് ഷീറ്റ് ഉപയോഗിച്ച് ഡ്രിപ്പ് സംവിധാനത്തിലൂടെ മധുര കിഴങ്ങ്, കൗമുദി പടവലം, പാവയ്ക്ക, പയർ, തക്കാളി, വെള്ളരി എന്നിവ ഉൾപ്പെടെ 12 ഇനം പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. വിളവെടുത്ത പച്ചക്കറിയുടെ ആദ്യ വിൽപന മന്ത്രി ജി.ആർ അനിൽ ജില്ലാ പഞ്ചായത്ത് അംഗം കാർത്തിക എസ്. നായർക്ക് നൽകി നിർവഹിച്ചു.
മോഹനപുരം പാടശേഖരത്തിൽ നടന്ന ചടങ്ങിൽ പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു വി, ജില്ലാ പഞ്ചായത്ത് അംഗം കാർത്തിക.എസ്.നായർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിബു എസ് തുടങ്ങിയവർ പങ്കെടുത്തു.

