25 കോടിയുടെ തിരുവോണം ബമ്പര്‍ സ മ്മാനം TH577825 ടിക്കറ്റിന്
തിരുവനന്തപുരം : കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പിൽ TH577825 എന്ന ടിക്കറ്റ് ഒന്നാം സമ്മാനമായ 25 കോടി രൂപയ്ക്ക് അർഹമായി. തിരുവനന്തപുരത്തുള്ള ഏജൻസി നമ്പർ T2356 ഏജൻ്റായ പി. തങ്കരാജൻ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട് ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ നിന്നും വാങ്ങിയ ടിക്കറ്റുകളിലൊന്നായിരുന്നു ഇത്. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് 1-ന് നടന്ന പ്രത്യേക ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ തിരുവോണം ബമ്പറിൻ്റെ ആദ്യ നറുക്കെടുപ്പ് നിര്‍വഹിച്ചു. ആന്റണി രാജു എംഎല്‍എ അധ്യക്ഷനായിരുന്നു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുൻ പ്രേംരാജ്, ജോയിൻ്റ് ഡയറക്ടർമാരായ മായ എൻ. പിള്ള, രാജ്കപൂർ എന്നിവർ സന്നിഹിതരായിരുന്നു.കഴിഞ്ഞ 27-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും, ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ച് ഈ മാസം 4-ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിച്ചത്. ഇതിൽ അച്ചടിപിശക് സംഭവിച്ച ഒരു ടിക്കറ്റ് ഒഴികെ മുഴുവൻ ടിക്കറ്റും വിറ്റഴിച്ചു. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്.രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ലയിൽ 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ വഴി വില്പന നടന്നു.ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്.രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും ലഭിക്കും.കൂടാതെ 5,000 മുതല്‍ 500 രൂപ വരെ ലഭിക്കുന്ന 534670 സമ്മാനങ്ങളും വിജയികൾക്ക് ലഭിക്കും.