നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് കളിയിക്കവിളയിൽ ഭക്തിനിർഭരമായ സ്വീകരണം
നവരാത്രി പൂജയ്ക്കായി പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് സംസ്ഥാന അതിർത്തിയായ കളിയിക്കവിളയിൽ ആചാരപരമായ സ്വീകരണം. തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്നാണ് ഘോഷയാത്രയെ വരവേറ്റത്. കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ, പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി എസ് പ്രശാന്ത്, അംഗം അഡ്വ പി.ഡി സന്തോഷ്കുമാർ, ദേവസ്വം കമ്മീഷണർ ബി. സുനിൽകുമാർ എന്നിവർ ചേർന്ന് ആചാരപരമായി താലം നൽകി വിഗ്രഹ ഘോഷയാത്രയെ സംസ്ഥാനത്തേക്ക് സ്വീകരിച്ചു. കേരള പോലീസ് പുരുഷ, വനിതാ ബറ്റാലിയനുകളും തമിഴ്നാട് പോലീസും വിഗ്രഹ ഘോഷയാത്രയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി. കഴിഞ്ഞ ദിവസമാണ് വിഗ്രഹ ഘോഷയാത്ര പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചത്. നാളെ(സെപ്തംബർ 22) വൈകുന്നേരം വിഗ്രഹ ഘോഷയാത്ര തിരുവനന്തപുരം നഗരത്തിൽ എത്തിച്ചേരും. തേവാരക്കാട്ട് സരസ്വതി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റി നങ്ക എന്നീ വിഗ്രഹങ്ങളാണ് ഘോഷയാത്രയായി തിരുവനന്തപുരത്തേക്ക് എത്തുന്നത്. കളിയിക്കവിളയിലെ സ്വീകരണ സ്വീകരണ ചടങ്ങിൽ എം. വിൻസന്റ് എം.എൽ.എ, തമിഴ്നാട് വിളവൻകോട് എം.എൽ.എ താരഹൈ കുത്ത്ബെർട്ട്, കന്യാകുമാരി ദേവസ്വം ജോ. കമ്മീഷണർ എ. ജാൻസി റാണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻ ഡാർവിൻ എന്നിവർ എന്നിവർ പങ്കെടുത്തു.