കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് മരിച്ച രാജനെ കൊന്നത് പാറശ്ശാല എസ്എച്ച്ഒയുടെ കാറെന്ന് തെളിഞ്ഞു
തിരുവനന്തപുരം : കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് കൊല്ലപ്പെട്ട കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജൻ (59)ന്റെ മരണത്തിൽ വാഹനം തിരിച്ചറിഞ്ഞു. പാറശ്ശാല എസ്എച്ച്ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറാണ് അപകടത്തിന് കാരണമായത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലുമണിക്കും അഞ്ചുമണിക്കും റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ട് കാർ നിർത്താതെ പോയിരുന്നു.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്. വാഹനം അമിതവേഗത്തിൽ അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ്‌ഐആർ. കൂലിപ്പണിക്കാരനായ രാജൻ റോഡിൽ ചോരവാർന്ന് ഒരു മണിക്കൂറോളം കിടന്ന ശേഷം പുലർച്ചെ 6 മണിയോടെ നാട്ടുകാരാണ് ചോരയിൽ കുളിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കിളിമാനൂർ പോലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ വാഹനം ഓടിച്ചത് അനിൽകുമാറാണോ എന്ന് പരിശോധിക്കും. അനിൽകുമാറാണ് ഡ്രൈവറാണെന്ന് തെളിഞ്ഞാൽ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുക്കും. സമീപത്തെയും ഈ റോഡിലെയുമായ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഡ്രൈവർ ആരാണ് എന്ന് തിരിച്ചറിയാൻ ശ്രമിക്കുന്നത്. അടുത്ത ദിവസം അനിൽകുമാറിനെ കിളിമാനൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പോലീസ് തീരുമാനമെടുത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്ക് കടക്കാനും സാധ്യതയുള്ളതായി പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.