എം എസ് സി ഐറിന നാളെ വിഴിഞ്ഞം തുറമുഖത്ത് നിന്നും മടങ്ങും
ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ റാണിയായ എം എസ് സി ഐറിന നാളെ വിഴിഞ്ഞം തുറമുഖത്ത് നിന്നും മടങ്ങും. ജേഡ് സർവീസിന്റെ ഭാഗമായി എത്തിയ കപ്പലിൽ നിലവിൽ പതിനാറായിരം കണ്ടെയ്നറുകൾ ആണുള്ളത്. അതിൽ 4000 കണ്ടെയ്നറുകളാണ് വിഴിഞ്ഞം തുറമുഖത്ത് ഇറക്കുന്നത്. ബാക്കിയുള്ള കണ്ടെയ്നറുകളുമായി നാളെയോടെ ഐറിന യൂറോപ്പിലേക്ക് തിരിക്കും.
വർഷങ്ങളുടെ പാരമ്പര്യമുള്ള മറ്റു തുറമുഖങ്ങളിൽ ഒന്നും അടുക്കാത്ത ഐറിന ആദ്യമായാണ് ഇന്ത്യയിലെ ഒരു തുറമുഖത്ത് നങ്കൂരമിട്ടത്. സിംഗപ്പൂരിൽ നിന്നും വന്ന കപ്പൽ 16 മീറ്റർ ഡ്രാഫ്റ്റിലാണ് ബെർത്തിലേക്ക് പ്രവേശിച്ചത്. ഏറ്റവും വാഹക ശേഷിയുള്ള ഈ കണ്ടെയ്‌നർ കപ്പലിനെ തുറമുഖത്തേക്കെത്തിച്ചത് മലയാളിയായ ക്യാപ്‌റ്റൻ ആണെന്നതും അഭിമാന നേട്ടമായി.
കമ്മീഷന്‍ ചെയ്ത് വെറും ഒരു മാസം മാത്രമാകുന്നതിനിടെയാണ്, അര കിലോമീറ്ററോളം നീളമുള്ള ഐറിന തുറമുഖത്തെത്തുന്നത്. എംഎസ്സിയുടെ ജെയ്ഡ് സര്‍വീസില്‍ ഉള്‍പ്പെടുന്ന ഐറിനക്ക് 400 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുണ്ട്. 24,346 ടിഇയു കണ്ടെയ്‌നര്‍ ശേഷിയുള്ള കപ്പല്‍, 16.2 മീറ്റര്‍ ഡ്രാഫ്റ്റിലാണ് വിഴിഞ്ഞം ബെര്‍ത്തിലേക്ക് പ്രവേശിക്കുക.
ലൈബീരിയന്‍ ഫ്‌ലാഗുള്ള ഐറിന 2023 ല്‍ നിര്‍മിച്ച് നീറ്റിലിറക്കിയതാണ്. 22 നില കെട്ടിടത്തിന്റെ ഉയരമുള്ള നിര്‍മിതിയാണ്. 19,462 ടിഇയു ശേഷിയുള്ള എംഎസ്സി ക്ലൗഡ് ജിറാഡറ്റാണ് വിഴിഞ്ഞത്ത് ഇതുവരെ വന്നതില്‍ ഏറ്റവും ശേഷിയുള്ള കപ്പല്‍.