വനത്തിനുള്ളിൽ നിന്നും ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹം കണ്ടെത്തി
വിതുര :
ബോണക്കാട് വനത്തിനുള്ളിൽ നിന്നും ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹം കണ്ടെത്തി .കന്യാകുമാരി ജില്ലയിലെ കൽക്കുഴി സ്വദേശിയായ മുപ്പത്തിയേഴുകാരന്റേതെന്നു സൂചന. ശരീര ഭാഗങ്ങൾ വേർപെട്ടു മാറിയ നിലയിൽ മൃതദേഹം കണ്ടെത്തിയ ഭാഗത്തിനു സമീപം പോലീസ് ഇന്നലെ രാവിലെ നടത്തിയ പരിശോധനയിൽ ഒരു ബാഗും തിരിച്ചറിയൽ രേഖകളും കണ്ടെത്തി. ബാഗിൽ നിന്നും ലഭിച്ച ആധാർ കാർഡിൽ നിന്നാണ് കന്യാകുമാരി സ്വദേശിയുടേതാണെന്ന സൂചനയിലേക്ക് പോലീസ് എത്തിയത്.
ആധാർ കാർഡ് ഉടമയുടെ ബന്ധു ബോണക്കാട് ലയത്തിൽ താമസിക്കുന്നുണ്ട്. മൂന്ന് മാസം മുൻപ് ഇദ്ദേഹം ബോണക്കാട്ട് വന്നിരുന്നു. ആധാർ കാർഡിലെ മേൽവിലാസവുമായി പോലീസ് ബന്ധപ്പെട്ടു. ആ കാർഡ് ഉടമയെ കാണാനില്ലായിരുന്നുവെന്നും അവിടെ നിന്നും വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ആധാർ ഉടമയുടെ ബന്ധുക്കളോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്താൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നു കന്യാകുമാരിയിൽ നിന്നും ബന്ധുകൾ എത്തുമെന്നാണ് വിവരം.
ബോണക്കാട് കുരിശുമല തീർഥാടനത്തിന്റെ ഭാഗമായി വനം വകുപ്പ് അധികൃതർ വന മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ കുരിശുമല നെറുകയുടെ കുറച്ച് താഴെയായി മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിലെ മാംസം പൂർണമായും ജീർണിച്ച് മൂന്ന് ഭാഗങ്ങളായി അടർന്നു മാറിയ നിലയിലായിരുന്നു. മൃതദേഹത്തിലെ കൈയുടെ ഭാഗത്ത് ഇംഗ്ലിഷിൽ ‘ഭഗ്വാൻ’ എന്ന് പച്ചക്കുത്തിയ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് കരുതിയിരുന്നത്. മൃതദേഹത്തിലെ തല, ഉടൽ, കാൽ എന്നിവ അടർന്നു മാറി മൂന്ന് ഭാഗത്തായാണ് കണ്ടത്. തലയോട്ടിയുടെ കുറച്ച് ഭാഗം ദ്രവിച്ച് പോയിട്ടുണ്ട്. ഇതിനു സമീപത്ത് നിന്നും കത്രിക, ബ്ലേഡ്, കത്തി, കൈലി മുണ്ട്, ട്രാക്ക്സ്യൂട്ട് പാൻഡ്സ്, ടീ ഷർട്ട് എന്നിവയും കീടനാശിനിയുടെ കുപ്പിയും സ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു.
ഫോറൻസിക് സംഘം പരിശോധനയ്ക്കെത്തി സാംപിളുകൾ ശേഖരിച്ചിരുന്നു. ഇവിടെയെത്തി ഇദ്ദേഹം ആത്മഹത്യ ചെയ്താണോയെന്ന് പൊലീസിന്റെ സംശയം. ഇതിനു ശേഷം മൃതദേഹം വന്യ മൃഗങ്ങൾ ആക്രമിച്ചതാകാനും സാധ്യയുണ്ട്. ആരെങ്കിലും അപകടപ്പെടുത്തിയതാണോ എന്നുള്ളത് സാധ്യത വിരളമാണെന്നാണ് പോലീസ് പക്ഷം. അതേ സമയം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബന്ധുക്കളിൽ നിന്നും പോലീസ് മൊഴിയെടുത്തു വരികയാണ്.