ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി; അപകടനില തരണം ചെയ്തിട്ടില്ലന്ന് ഡോക്ടർമാർ
കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ അപകടനില തരണം ചെയ്തിട്ടില്ലന്നും ശ്വാസകോശത്തിലെ ചതവുകൾ ഗുരുതരമാണെന്നും മെഡിക്കൽ ബുള്ളറ്റിൻ വൃക്തമാക്കി.
രാവിലെ നടത്തിയ സി ടി സ്കാൻ പരിശോധനക്ക് ശേഷം പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ആശ്വാസകരമായ വിവരങ്ങൾ ഉള്ളത്. തലയുടെ പരുക്ക് ഗുരുതരമല്ലന്ന് മെഡിക്കൽ ബുള്ളറ്റിൻ വൃക്തമാക്കുന്നു. ആന്തരിക രക്തസ്രാവം വർദ്ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകൾ ഗുരുതരമാണ്. കുറച്ച് ദിവസം കൂടി വെൻ്റിലേറ്ററിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. ആൻ്റിബയോട്ടിക് ചികിത്സ ആരംഭിച്ചിട്ടുണ്ട്
അതേസമയം മന്ത്രി പി രാജീവ് രാവിലെ ആശുപത്രിയിലെത്തി ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി. അപകടനില തരണം ചെയ്തിട്ടില്ലെങ്കിലും ആരോഗ്യനിലയിൽ ഇന്നലയെ അപേക്ഷിച്ച് പുരോഗതി ഉള്ളതായി അദ്ദേഹം പറഞ്ഞു.
സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ ബോർഡ് അംഗങ്ങൾ സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സംഘത്തെ ചികിത്സാ പുരോഗതി അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോ. ജയകുമാർ ഉൾപ്പെടെയുള്ള വിദഗ്ദ്ധരുടെ മേൽനോട്ടത്തിലാണ് ചികിത്സ പുരോഗമിക്കുന്നത്.