സാമ്പത്തികപ്രതിസന്ധി അതിരൂക്ഷം : ട്രഷറിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

Spread the love

തിരുവനന്തപുരം: ഓണം കഴിഞ്ഞതോടെ സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായതിനാല്‍ ട്രഷറിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. അഞ്ചുലക്ഷം രൂപയില്‍ അധികമുള്ള ബില്ലുകള്‍ മാറിനല്‍കില്ല. നേരത്തേ 25 ലക്ഷമായിരുന്നു പരിധി. തദ്ദേശസ്ഥാപനങ്ങളെയും കരാറുകാരെയും നിയന്ത്രണം ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും.ബില്ലുകള്‍ മാറുന്നതിന് അഞ്ചുലക്ഷം എന്ന പരിധി തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധകമാണെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാവുന്നത്. ഈ ഘട്ടത്തില്‍ നിയന്ത്രണം വന്നാല്‍ പദ്ധതികള്‍ പലതും ഒഴിവാക്കേണ്ടിവരും.സര്‍ക്കാരിന് പണം നല്‍കാനാവാത്ത സാഹചര്യത്തില്‍ കരാറുകളുടെ ബില്ലുകള്‍ ബാങ്കുവഴി മാറാവുന്ന ബില്‍ ഡിസ്‌ക്കൗണ്ടിങ് സംവിധാനത്തിലും ആദ്യമായി നിയന്ത്രണം ഏര്‍പ്പെടുത്തി. ബാങ്കില്‍നിന്ന് 90 ശതമാനം തുകവരെയാണ് കിട്ടിയിരുന്നത്. ഇനി അഞ്ചുലക്ഷം രൂപവരെയേ കിട്ടൂ. തദ്ദേശസ്ഥാപനങ്ങളിലെ കരാറുകാര്‍ക്കും ഇത് ബാധകമാണ്. പണം പിന്നീട് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കണം. ഇതിന് പലിശ കരാറുകാര്‍തന്നെ നല്‍കണം.ബില്ലുകള്‍ മാറുന്നതിന് നേരത്തേ അഞ്ചുലക്ഷമായിരുന്നു പരിധി. ഈവര്‍ഷം ജൂണിലാണ് അത് 25 ലക്ഷമാക്കി ഉയര്‍ത്തിയത്. സാമ്പത്തികപ്രതിസന്ധി തുടരുന്നതിനാല്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങിയിരിക്കുകയാണ് ട്രഷറി. ഡിസംബര്‍വരെ ഇനി കടമെടുക്കാന്‍ ശേഷിക്കുന്നത് 1200 കോടി രൂപയാണ്. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *