ജെല്ലിക്കെട്ടിനിടെ രണ്ട് പേർ കാളകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ചെന്നൈ: തമിഴ്നാട്ടിൽ പൊങ്കലിന്റെ ഭാഗമായി നടന്ന ജെല്ലിക്കെട്ടിനിടെ രണ്ട് പേർ കാളകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒരു ആൺകുട്ടി ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. മധുരയ്ക്കടുത്തുള്ള സിറവയലിലാണ് സംഭവം ഉണ്ടായത്. ചൊവ്വാഴ്ച മധുരയിലും സമാനമായ അപകടമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അവണിയാപുരത്ത് ജെല്ലിക്കെട്ടിനിടെ 45 പേർക്കും പാലമേട് 42 പേർക്കും പരിക്കേറ്റിരുന്നു.വലിയ മൈതാനത്തേക്ക് കാളകളെ അഴിച്ചുവിട്ട് അവയെ പിടിച്ചുകെട്ടുന്ന അപകടകരമായ വിനോദമാണ് ജെല്ലിക്കെട്ട്. അതേസമയം, ആക്രമണം ജെല്ലിക്കെട്ടിനിടെയല്ല, ഓട്ടത്തിന് ശേഷം മൃഗങ്ങളെ ശേഖരിക്കാൻ കാള ഉടമകൾ ഒത്തുകൂടിയപ്പോഴായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ആ സമയത്ത്, കാളകൾ തലങ്ങും വിലങ്ങും ഓടുകയും രണ്ടുപേരെ ആക്രമിക്കുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു. 186 കാളകൾ ഈ ജെല്ലിക്കെട്ടിന്റെ ഭാഗമായിരുന്നുവെന്നും പോലീസ് ചൂണ്ടിക്കാട്ടി.മധുര ജില്ലയിലെ പാലമേട്ടിൽ ജെല്ലിക്കെട്ടിനിടെ കഴിഞ്ഞ ദിവസം 60 പേർക്ക് പരിക്കേറ്റിരുന്നു. മുൻ വർഷങ്ങളിലും ജെല്ലിക്കെട്ടിനിടെ അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.