കൊച്ചിയിൽ ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രാർത്ഥനാ യോഗത്തിനിടെയുണ്ടായ സ്‌ഫോടനം ഞെട്ടിക്കുന്നതാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ
കൊച്ചിയിൽ ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രാർത്ഥനാ യോഗത്തിൽ ബോംബ് സ്‌ഫോടനം ഉണ്ടായ സംഭവം ഞെട്ടിക്കുന്ന സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ പറഞ്ഞു. തീവ്രവാദ പ്രവർത്തനമായി കണക്കാക്കുന്ന ഇത്തരം സംഭവങ്ങൾ നടക്കുന്ന സ്ഥലമായി കേരളം മാറുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനുമായി സംസാരിച്ചുവെന്നും മുഖ്യമന്ത്രിയുമായി താനും ഫോണിൽ ബന്ധപ്പെട്ടന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഭവത്തിന്റെ വിശദാംശങ്ങളിലേക്ക് പോയി കൂടുതൽ വിവരങ്ങൾ അന്വേഷിക്കുമെന്നും ശ്രീ വി മുരളീധരൻ പറഞ്ഞു. പരിക്കേറ്റവർക്ക് എല്ലാവിധ ചികിത്സാ സഹായവും നൽകണമെന്ന് മന്ത്രി സംസ്ഥാന ഗവണ്മെന്റിനോട് അഭ്യർത്ഥിച്ചു. അന്വേഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതിന് ശേഷം കേന്ദ്ര ഗവണ്മെന്റ് തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. കേന്ദ്ര ഏജൻസികളായ എൻഐഎയും എൻഎസ്ജിയും ഇതിനകം തന്നെ ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.