മൊറോക്കയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 600 ലധികം ആളുകൾക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ട്
മൊറോക്കയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 600 ലധികം ആളുകൾക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ട്. മൊറോക്കോ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മൊറോക്കോയുടെ തലസ്ഥാനമായ റാബത്തിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടാക്കിയത്. പ്രാദേശിക സമയം രാത്രി 11 മണി കഴിഞ്ഞാണ് മൊറോക്കോയെ നടുക്കിയ ഭൂചലനമുണ്ടായത്. 300ൽ അധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.റാബത്തിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മരാക്കെ വരെയുള്ള പ്രദേശങ്ങളിലാണ് ഭൂചലനത്തിൽ വലിയ നഷ്ടങ്ങളുണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മരാക്കെയുടെ സമീപ പ്രദേശത്തായിട്ടാണ്. ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ ഇനിയും നിരവധി ആളുകൾ കുടുങ്ങി കിടപ്പുണ്ട് എന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്. ഭൂചലനത്തിന് പിന്നാലെ ജനങ്ങൾ തെരുവിൽ തന്നെ കഴിയുകയായിരുന്നു.അതേസമയം സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ സന്നദ്ധമാണെന്നും മോദി വ്യക്തമാക്കി.