പാലപ്പിള്ളി കന്നാറ്റുപാടം സ്കൂളിന് സമീപം പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു
പാലപ്പിള്ളി കന്നാറ്റുപാടം സ്കൂളിന് സമീപം പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു.വ്യാഴാഴ്ച്ച രാവിലെയാണ് സ്കൂളിന് മുൻപിലെ റബർ തോട്ടത്തിൽ മേഞ്ഞുനടന്ന പശുക്കുട്ടിയെ പുലി പിടികൂടിയത്.പാലപ്പിള്ളി ചൊക്കന റോഡിനോട് ചേർന്നാണ് പുലിയിറങ്ങിയത്.റോഡിലൂടെ പോയ നാട്ടുകാരാണ് പശുക്കുട്ടിയെ ചത്ത നിലയിൽ കണ്ടത്. വാഹനങ്ങളുടെ ശബ്ദം കേട്ടതോടെയാണ് പശുക്കുട്ടിയെ ഭക്ഷിക്കാതെ പുലി പോയതെന്നാണ് നാട്ടുകാർ പറയുന്നത്.നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന് സമീപത്ത് പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിലായി. പകൽ സമയത്തും പ്രദേശത്ത് പുലിയിറങ്ങിയത് ടാപ്പിംഗിനെത്തുന്ന തോട്ടം തൊഴിലാളികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. സമീപ പ്രദേശമായ കുണ്ടായിയിൽ കഴിഞ്ഞ ഒരു മാസമായി പുലിയുടെ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങളും മാനുകളും ചത്തിരുന്നു.പാലപ്പിള്ളി മേഖലയിൽ പുലിയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ പുലിയെ പിടികൂടാനുള്ള കൂട് സ്ഥാപിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.