നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സർക്കാർ ഡിപ്പാർട്ട്മെൻ്റ് തല പ്രതിമാസ അവലോകന യോഗം ചേർന്നു.

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സർക്കാർ ഡിപ്പാർട്ട്മെൻ്റ് തല പ്രതിമാസ അവലോകന യോഗം ചേർന്നു.
നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികൾ അവലോകനം ചെയ്യുന്നതിനായി 2026 സെപ്റ്റംബർ 16-ന് ചേർന്ന വിവിധ സർക്കാർ വകുപ്പ് പ്രതിനിധികളുടെയും വാർഡ് കൗൺസിലർമാരുടെയും യോഗത്തിൽ രാജീവ് ചന്ദ്രശേഖർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ ആശാനാഥ് ഉൾപ്പടെ നേമം മണ്ഡലത്തിലെ കൗൺസിലർമാർ, പൊതുമരാമത്ത്, ജലസേചനം, കെ.എസ്.ആർ.ടി.സി,കെ.എസ്.ഇ.ബി, സതേൺ റെയിൽവേ, കേരള വാട്ടർ അതോറിറ്റി, നാഷണൽ ഹൈവേ അതോറിറ്റി, സ്പോർട്സ് കേരള ഫൗണ്ടേഷൻ എന്നിവയുൾപ്പെടെ പതിനാറ് സർക്കാർ വകുപ്പുകളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
മണ്ഡലത്തിൽ നടപ്പിലാക്കുന്ന റോഡ്, പാലം, കെട്ടിടം, ജലസേചനം തുടങ്ങിയ മേഖലകളിലെ വിവിധ ബഡ്ജറ്റ് പ്രവൃത്തികളുടെ പുരോഗതി യോഗം വിശദമായി വിലയിരുത്തി. മണക്കാട്-കൊഞ്ചിറവിള റോഡ്, തുക്കണാപുരം-കരികാളി ക്ഷേത്രം റോഡ്, കളത്തറ-കാലടി സൗത്ത് റോഡ്, പാപ്പനംകോട് വിശ്വംഭരൻ റോഡ് വികസനം, ചാല ഗവ. ഹൈസ്കൂൾ പുതിയ കെട്ടിട നിർമ്മാണം, കരമന പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടം, കരിയൽ തോടിന്റെ പുനരുദ്ധാരണം, ആറ്റുകാൽ ബണ്ട് റോഡിലെ പുതിയ പാലം എന്നിവയുൾപ്പെടെയുള്ള പ്രവൃത്തികൾ യോഗത്തിൽ ചർച്ചയായി. കൂടാതെ, വിവിധ വാർഡുകളിലെ റോഡ്, സ്കൂൾ കെട്ടിടം, ജലസേചന കനാൽ സംരക്ഷണ ഭിത്തി, കുടിവെള്ള ക്ഷാമ പരിഹാരം, ദേശീയ പാതയിലെ അപകട സാധ്യതാ സ്ഥലങ്ങളിലെ വെളിച്ചക്രമീകരണം, തിരുവനന്തപുരം സെൻട്രൽ – നേമം സ്റ്റേഷൻ പുനർവികസനം, റെയിൽവേ പാത ഇരട്ടിപ്പിക്കൽ, കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ശക്തിപ്പെടുത്തൽ, സത്യൻ നഗർ സ്റ്റേഡിയത്തിന്റെ നവീകരണം തുടങ്ങിയ വിഷയങ്ങളും യോഗം സൂക്ഷ്മമായി വിലയിരുത്തി.
മണ്ഡലത്തിൽ നടക്കുന്ന വികസന-നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ എം.എൽ.എ, ആവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കൗൺസിലർമാർക്കും നൽകി. ചില പ്രവൃത്തികളിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ കൗൺസിലർമാർ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇവ അടിയന്തരമായി പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.


