നെഹ്റു ട്രോഫി ജലമേള ഇന്ന്; കപ്പിൽ മുത്തമിടാൻ 22 ചുണ്ടനുകൾ പുന്നമടയിൽ
ആലപ്പുഴ: ജലരാജാക്കൻമാരെ തെരഞ്ഞെടുക്കുന്നതിനുള്ള 72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് പുന്നമടക്കായൽ ഒരുങ്ങി. പ്രശസ്തമായ ട്രോഫിയിൽ മുത്തമിടാനായി 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങളാണ് വിവിധ വിഭാഗങ്ങളിലായി ഇത്തവണ മത്സരരംഗത്തുള്ളത്.ഉച്ചയ്ക്ക് ഒന്നിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്യും. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം വള്ളങ്ങളുടെ വർണാഭമായ മാസ് ഡ്രില്ലും തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ്, ഫൈനൽ മത്സരങ്ങളും നടക്കും.ജില്ലയിൽ ഇന്ന് പ്രാദേശിക അവധിജലമേള പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി. ക്യാഷ് കൗണ്ടറുകൾ ഇന്ന് പ്രവർത്തിക്കില്ല. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.ഗതാഗത നിയന്ത്രണം, പാർക്കിങ് സൗകര്യങ്ങൾമേളയോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിൽ രാവിലെ ഒൻപത് മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കോടതിപ്പാലത്തിന്റെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് ആറ് മണി വരെ കെ.എസ്.ആർ.ടി.സി. ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കില്ല.വള്ളംകളി കാണാനെത്തുന്ന വാഹനങ്ങൾക്കായി റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പോലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാർക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്.

