മദ്രസ വിട്ടുപോവുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം: ബൈക്ക് യാത്രക്കാരന്റെ സമയോചിതമായ ഇടപെടൽ രക്ഷയായി
കാസർഗോഡ്: ചെറുവത്തൂർ മദ്രസ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണ ശ്രമം. കൈതക്കാട് തഖ്‌വ മസ്ജിദിന് സമീപത്ത് വെച്ചാണ് സംഭവം. വഴിയിലൂടെ നടന്നുപോവുകയായിരുന്ന കുട്ടിയെ കൂട്ടമായെത്തിയ തെരുവ് നായ്ക്കൾ ആക്രമിക്കാൻ മുതിരുകയായിരുന്നു.കുട്ടി ഭയന്നോടാൻ ശ്രമിക്കുന്നതിനിടെ അതുവഴി ബൈക്കിൽ വന്ന യാത്രക്കാരൻ സമയോചിതമായി ഇടപെടുകയായിരുന്നു. ബൈക്ക് നിർത്തി നായ്ക്കളെ അലറി ഓടിച്ചതോടെയാണ് വലിയൊരു അപകടം ഒഴിവായത്. ഡ്രൈവറുടെ ധീരവും ജാഗ്രതയോടെയുമുള്ള ഇടപെടൽ മൂലം കുട്ടി പരിക്കുകളേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും, കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ വലിയ ഭീതിയിലാണ് സഞ്ചരിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. തെരുവ് നായ ശല്യത്തിന് എത്രയും വേഗം പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

