Photo Caption – അലയൻസ് ഗ്രൂപ്പ് നടത്തുന്ന പ്ലാസ്റ്റിക് മാലിന്യമുക്ത നദീ പദ്ധതിയിലൂടെ 1,000 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ നഗരത്തിലെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തതിന്റെ നേട്ടം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ വ്യവസായ-ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തുന്നു. അലയൻസ് സർവീസസ് ഇന്ത്യ എം.ഡി ജിസൺ ജോൺ, തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷ്, അലയൻസ് ടെക്നോളജി ഇന്ത്യ ബ്രാഞ്ച് ഹെഡ് ജയന്ത് തുൽസിയാനി, കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ എന്നിവർ സമീപം.
അലയൻസിന്റെ പ്ലാസ്റ്റിക് മാലിന്യമുക്ത നദീ പദ്ധതി; 4 വർഷം കൊണ്ട് നീക്കം ചെയ്തത് 1,000 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ
തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ
തിരുവനന്തപുരം, ജൂലൈ 8, 2026: തിരുവനന്തപുരത്തെ നദികളെയും തോടുകളെയും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി അലയൻസ് ഗ്രൂപ്പ് നടത്തുന്ന പദ്ധതി വൻ വിജയം. കഴിഞ്ഞ നാല് വർഷത്തിനിടെ നഗരത്തിലെ ജലാശയങ്ങളിൽ നിന്ന് 1,000 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങളാണ്, കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധത (സി.എസ്.ആർ) പദ്ധതിയിലൂടെ വിജയകരമായി ശേഖരിച്ചത്. ഇത് ഏകദേശം 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമാണ്. ഈ കുപ്പികൾ ഒന്നിനുപിറകെ ഒന്നായി നിരത്തി വെച്ചാൽ ഏകദേശം 12,000 കിലോമീറ്റർ നീളമുണ്ടാകും. അതായത് ഇന്ത്യയുടെ ആകെ കടൽത്തീരത്തേക്കാൾ കൂടുതൽ നീളം. അലയൻസ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഗ്ലോബൽ കാപ്പബിലിറ്റി സെന്റററുകളായ (ജിസിസി) അലയൻസ് സർവീസസ് ഇന്ത്യയും അലയൻസ് ടെക്നോളജി ഇന്ത്യയും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത്.
2022-ൽ ആരംഭിച്ച ഈ പദ്ധതിക്കായി അലയൻസ് കമ്പനികൾ തങ്ങളുടെ സി. എസ്.ആർ ഫണ്ടിൽ നിന്ന് 5 കോടിയിലധികം രൂപയാണ് ഇതുവരെ ചിലവഴിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വ്യവസായ-ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി, തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷ്, കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ, അലയൻസ് സർവീസസ് ഇന്ത്യ എം.ഡി ജിസൺ ജോൺ, അലയൻസ് ടെക്നോളജി ഇന്ത്യ ബ്രാഞ്ച് ഹെഡ് ജയന്ത് തുൽസിയാനി എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ നേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കേരളത്തിലെ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ അവർ നിലനിൽക്കുന്ന സമൂഹങ്ങളിലും ഇക്കോസിസ്റ്റങ്ങളിലും നിക്ഷേപം നടത്തുന്ന ഉത്തരവാദിത്വശീലരായ കോർപ്പറേറ്റ് പൗരന്മാർകൂടിയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിന്റെ വ്യവസായ വളർച്ചയ്ക്ക് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധതയുമായി അകറ്റാനാവാത്ത ബന്ധമുണ്ട് എന്ന ശക്തമായ സന്ദേശമാണ് ഈ നേട്ടം ആഗോള നിക്ഷേപകർക്ക് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നദികളെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്ന ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത അതിന്റെ സുസ്ഥിരവും സമഗ്രവുമായ പ്രവർത്തനരീതിയാണ്. മറ്റു കമ്പനികളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, പൗരന്മാരും ഈ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു.
നമ്മുടെ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവ ഈ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ഇത്തരത്തിലുള്ള പദ്ധതികളുമായി കൂടുതൽ സഹകരണം നടത്തുകയും വേണമെന്ന് തദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു.
1,000 ടൺ എന്ന നാഴികക്കല്ല് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് അലയൻസ് എസ്.ഇ ബോർഡ് ഓഫ് മാനേജ്‌മെന്റ് അംഗവും ഗ്രൂപ്പ് സി.ഒ.ഒയുമായ ബാർബറ കറുത്ത്-സെല്ലെ പറഞ്ഞു. പുഴകളിൽ നിന്ന് നീക്കം ചെയ്യുന്ന ഓരോ പ്ലാസ്റ്റിക്കും കടലിനെ സംരക്ഷിക്കുന്നതിനുള്ള ചുവടുവെപ്പാണ്. ഈ പദ്ധതി വെറുമൊരു ശുചീകരണ പ്രവർത്തനം മാത്രമല്ല. ജനജീവിതത്തിൽ ക്രിയാത്മകമായ മാറ്റങ്ങളുണ്ടാക്കാനും, പ്രാദേശികമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ്. വരുംതലമുറയ്ക്കായി പ്രകൃതിയെ സംരക്ഷിക്കാൻ കൂടുതൽ കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അവർ വ്യക്തമാക്കി.
പുഴകളിലെയും തോടുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകി കടലിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ തടഞ്ഞുനിർത്താൻ ‘ട്രാഷ്ബൂം’ എന്ന ലളിതമായ ഫ്ലോട്ടിങ് വേലികൾ കൊണ്ടുള്ള തടസ്സങ്ങളാണ് പദ്ധതിയിൽ ഉപയോഗിക്കുന്നത്. തമ്പാനൂർ തോട്, ഉള്ളൂർ തോട്, പട്ടം തോട്, തെക്കിനക്കര കനാൽ, ആമയിഴഞ്ചാൻ തോട്, കരമനയാർ, കിള്ളിയാർ, കരിയിൽ തോട്, തെറ്റിയാർ കനാൽ തുടങ്ങി നഗരത്തിലെ പ്രധാനപ്പെട്ട 15 സ്ഥലങ്ങളിൽ ഈ സംവിധാനം വഴി ദിവസവും മാലിന്യം നീക്കം ചെയ്യുന്നുണ്ട്. തണൽ ട്രസ്റ്റ്, സുസ്തേര ഫൗണ്ടേഷൻ എന്നീ സന്നദ്ധ സംഘടനകളുമായി ചേർന്നാണ് അലയൻസ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതിനായി ജർമ്മനിയിലെ ‘പ്ലാസ്റ്റിക് ഫിഷർ’ എന്ന കമ്പനിയുടെ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
പ്രദേശവാസികൾക്ക് തൊഴിലവസരങ്ങളും ഉറപ്പാക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ഈഞ്ചയ്ക്കൽ, വെൺപാലവട്ടം, വള്ളക്കടവ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മൂന്ന് മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിൽ (എംആർഎഫ്) 23 പ്രൊഫഷണലുകൾ അടങ്ങുന്ന സംഘമാണ് മാലിന്യങ്ങൾ ശേഖരിക്കുന്നതും തരംതിരിക്കുന്നതും. പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ തമിഴ്‌നാട്ടിലെ ഡാൽമിയ സിമന്റ് ഫാക്ടറിയിലേക്ക് അയച്ച് പരിസ്ഥിതി സൗഹൃദമായി നശിപ്പിക്കുന്നു. പുനരുപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്കുകൾ പ്രാദേശികമായി മറ്റ് ആവശ്യങ്ങൾക്കായി മാറ്റുന്നു. വേളി ബീച്ചിൽ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകൾ ഇത്തരത്തിൽ മാറ്റിയ പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ചവയാണ്.
ആഗോളതലത്തിൽ ഓരോ വർഷവും ഒൻപത് ദശലക്ഷം ടൺ പ്ലാസ്റ്റിക്കാണ് കടലിൽ എത്തുന്നത്. തിരുവനന്തപുരത്തെ പ്രധാന ജലാശയങ്ങളുടെ തീരത്തുള്ള മാലിന്യങ്ങളിൽ 79 ശതമാനവും പ്ലാസ്റ്റിക്കാണ്. ഇതിൽ കരമനയാറിലും കിള്ളിയാറിലുമാണ് ഏറ്റവും കൂടുതൽ മൈക്രോപ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നത്. കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ 2050 ആകുമ്പോഴേക്കും കടലിൽ മീനുകളേക്കാൾ കൂടുതൽ പ്ലാസ്റ്റിക് ഉണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നെയാണ് അലയൻസിന്റെ ഈ പദ്ധതിക്ക് പ്രാധാന്യമേറുന്നതും.
മാലിന്യങ്ങൾ പുഴകളിൽ എത്തിയ ശേഷം നീക്കം ചെയ്യുന്നതിന് പുറമെ, പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്ന ശീലം മാറ്റിയെടുക്കാനുള്ള ബോധവൽക്കരണ പരിപാടികളും അലയൻസ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുത്തൻതോപ്പ്, കഠിനംകുളം, വേളി തുടങ്ങിയ സ്ഥലങ്ങളിൽ പ്രദേശവാസികൾക്കും വ്യാപാരികൾക്കും സന്ദർശകർക്കുമായി 2025 മുതൽ പ്രത്യേക പരിപാടികൾ നടത്തിവരികയാണ്. അലയൻസ് ജീവനക്കാരും സന്നദ്ധ സംഘടനകളും ചേർന്ന് ബീച്ച് ശുചീകരണവും ബോധവൽക്കരണ കാമ്പെയ്നുകളും നടത്തുന്നു. തിരുവനന്തപുരം കോർപ്പറേഷന്റെയും കേരള സർക്കാരിന്റെ തദ്ദേശ സ്വയംഭരണ-ജലവിഭവ വകുപ്പുകളുടെയും പൂർണ്ണ പിന്തുണയോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.
ടെക്നോപാർക്കിന് ചുറ്റുമുള്ള പ്രദേശങ്ങളിലെയും തിരുവനന്തപുരത്തെ മറ്റ് പ്രദേശങ്ങളിലെയും വലിയ പ്ലാസ്റ്റിക് തടസ്സങ്ങൾ നീക്കുന്നതിലൂടെ, നഗരത്തിലെ വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കാനും പദ്ധതി സഹായിക്കുന്നുണ്ട്. ഇത് ഐടി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിക്കുകയും നഗരത്തിന്റെ ജീവനക്ഷമത ഉയർത്തുകയും ചെയ്യുന്നു. ഐക്യരാഷ്ട്ര സഭയുടെ അംഗീകാരവും പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് അലയൻസ് തുടക്കം കുറിച്ച ഈ മാതൃക ഇപ്പോൾ മംഗളൂരു, ബെംഗളൂരു, മുംബൈ, കാൺപൂർ, വാരണാസി തുടങ്ങിയ മറ്റ് ഇന്ത്യൻ നഗരങ്ങളിലും മാതൃകയായി സ്വീകരിക്കുന്നുണ്ട്.
തിരുവനന്തപുരം ടെക്നോപാർക്കിന്റെ തുടക്കകാലം മുതൽ പ്രവർത്തിക്കുന്ന മുൻനിര കമ്പനികളിലൊന്നാണ് അലയൻസ്. കേരളത്തിലെ ആദ്യത്തെ ജിസിസി കേന്ദ്രങ്ങളിൽ ഒന്നായ ഇവിടെ നിലവിൽ 6,600-ലധികം ജീവനക്കാരുണ്ട്. ലോകമെമ്പാടുമുള്ള അലയൻസ് ഓഫീസുകളിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ളത് തിരുവനന്തപുരത്താണ്. ലോകത്തിലെ പ്രമുഖ ഇൻഷുറൻസ്-അസറ്റ് മാനേജ്മെന്റ് കമ്പനികളിലൊന്നായ അലയൻസ് ഗ്രൂപ്പിന്റെ എഐ അധിഷ്ഠിത വാല്യൂ ആക്സിലറേറ്ററാണ് അലയൻസ് സർവീസസ്. അലയൻസ് ഗ്രൂപ്പിന്റെ ആഗോള ഐ.ടി, ഡിജിറ്റൽ പരിവർത്തന തന്ത്രങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന പ്രധാന കേന്ദ്രവും, അലയൻസ് ടെക്നോളജിയുടെ പ്രധാന സേവന വിതരണ കേന്ദ്രവുമാണ് അലയൻസ് ടെക്നോളജി ഇന്ത്യ.

