ഹോർമുസ് തുറക്കാൻ നയതന്ത്ര നീക്കവുമായി ബ്രിട്ടൻ ; 35 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന പ്രത്യേക യോഗം ലണ്ടനിൽ
ലണ്ടൻ : ഇറാനുമേൽ നയതന്ത്ര സമ്മർദ്ദം വർദ്ധിപ്പിക്കാൻ മുപ്പത്തിയഞ്ച് രാജ്യങ്ങൾ ഒന്നിക്കുന്നു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് ബ്രിട്ടന്റെ നേതൃത്വത്തിൽ 35 രാജ്യങ്ങളുടെ ഉച്ചകോടി ലണ്ടനിൽ വെച്ച് നടക്കും. യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറാണ് ഈ നയതന്ത്ര നീക്കത്തിന് മുൻകൈ എടുത്തത്. കപ്പൽ ഗതാഗതത്തിനുള്ള സ്വാതന്ത്യം പുനഃസ്ഥാപിക്കുക, കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. ഈ പ്രത്യേക യോഗത്തിലേക്ക് അമേരിക്കയെ നേരിട്ട് ക്ഷണിച്ചിട്ടില്ല . ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, നെതർലൻഡ്‌സ്, യുഎഇ തുടങ്ങി 35 രാജ്യങ്ങളാണ് ബ്രിട്ടനൊപ്പം ചേരുന്നത്. നയതന്ത്ര ചർച്ചകൾക്ക് പിന്നാലെ, യുദ്ധം അവസാനിച്ചാലുടൻ കടലിടുക്ക് സുരക്ഷിതമാക്കാൻ ആവശ്യമായ സൈനിക വിന്യാസത്തെക്കുറിച്ച് ആലോചിക്കാൻ സൈനിക ആസൂത്രകരുടെ പ്രത്യേക യോഗവും നടക്കും

