കാട്ടാക്കടയിൽ സഞ്ചരിക്കുന്ന മത്സ്യവിപണന കേന്ദ്രം
കാട്ടാക്കട മണ്ഡലത്തില്‍ മത്സ്യഫെഡിന്റെ സഞ്ചരിക്കുന്ന മത്സ്യ വിപണന കേന്ദ്രം ‘അന്തിപ്പച്ച’ ആരംഭിച്ചു. മത്സ്യ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഐ.ബി സതീഷ് എംഎല്‍എ നിർവ്വഹിച്ചു. ശുദ്ധവും വിഷരഹിതവുമായ മത്സ്യം ന്യായമായ വിലയില്‍ വീടുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് രൂപംകൊടുത്തതെന്നും മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ ഈ കേന്ദ്രത്തിന്റെ സേവനം ലഭ്യമാകുമെന്നും എംഎല്‍എ അറിയിച്ചു.ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബി. ശോഭനയ്ക്ക് മത്സ്യം നല്‍കികൊണ്ട് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷണ്‍മുഖം മത്സ്യ വിപണന കേന്ദ്രത്തിന്റെ ആദ്യ വില്‍പന നിര്‍വഹിച്ചു.എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ചാണ് മത്സ്യ വിപണന കേന്ദ്രം ഒരുക്കിയത്. നേമം ബ്ലോക്ക് പഞ്ചായത്തിനാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. സഞ്ചരിക്കുന്ന വിപണന കേന്ദ്രത്തില്‍ മൂന്ന് ജീവനക്കാരുണ്ടാകും.വിഴിഞ്ഞം, പൂവാര്‍, പൂന്തുറ, പെരുമാതുറ, മുതലപൊഴി എന്നിവിടങ്ങളില്‍ നിന്നും വിവിധ ഫിഷ് ലാന്‍ഡിംഗ് സെന്ററുകളില്‍ നിന്നും മത്സ്യഫെഡ് നേരിട്ടും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ വഴിയും സംഭരിക്കുന്ന മത്സ്യമാണ് വിപണനം ചെയ്യുന്നത്. കൂടാതെ മീന്‍അച്ചാറുകള്‍, മത്സ്യ കറിക്കൂട്ടുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങളും ഇവിടെ ലഭിക്കും. വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിനയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മത്സ്യഫെഡ് ഭരണസമിതി അംഗം ഗ്രേസി ജോണ്‍, മത്സ്യഫെഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീജ മേരി, ജില്ലാ മാനേജര്‍ ലാല്‍ പ്രീത, മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

