എം എസ് സിയുടെ മറ്റൊരു കപ്പല്‍ കൂടി തടഞ്ഞുവെച്ച് ഹൈക്കോടതി; പോളോ II വിഴിഞ്ഞം വിടരുതെന്ന് നിര്‍ദേശം
എം എസ് സി എല്‍സ 3 കപ്പലപകടത്തിൻ്റെ പശ്ചാത്തലത്തിൽ എം എസ് സിയുടെ മറ്റൊരു കപ്പല്‍ കൂടി തടഞ്ഞുവെച്ച് ഹൈക്കോടതി. എം എസ് സി പോളോ II വിഴിഞ്ഞം വിടരുതെന്ന് കോടതി നിര്‍ദേശം നൽകി. 73.5 ലക്ഷം നഷ്ടപരിഹാരം തേടി കശുവണ്ടി ഇറക്കുമതിക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. 73.5 ലക്ഷം രൂപ കെട്ടിവെയ്ക്കാനും കോടതി നിര്‍ദേശിച്ചു.
വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട എം എസ് സി മാന്‍സ എഫ് കപ്പല്‍ തടഞ്ഞുവെക്കാൻ ദിവസങ്ങൾക്ക് മുൻപ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. കപ്പല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന് സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
കൊച്ചി തീരത്ത് എം എസ് എസി എല്‍സ കപ്പല്‍ മുങ്ങിയതിനാല്‍ ആറ് കോടി രൂപ തങ്ങള്‍ക്ക് നഷ്ടം ഉണ്ടായെന്നും ഇത് നികത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നുമാണ് കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ പ്രധാന ആവശ്യം.