കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ കെട്ടിയ ഗാന്ധിജിയുടെ ഫ്ലക്സ് അഴിച്ച് മാറ്റി പൊലീസ്
കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ കെട്ടിയ ഗാന്ധിജിയുടെ ഫ്ലക്സ് പോലീസ് അഴിച്ച് മാറ്റി. വൈസ് ചാൻസിലറുടെ നിർദ്ദേശത്തെ തുടർന്നാണ് ചിത്രം അഴിച്ച് മാറ്റിയത്. അംബേദ്കറുടെയും ചിത്രം അഴിച്ച് മാറ്റി. രാവിലെ ബാനർ ഉയർത്താൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരം പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് സർവകലാശാല ഗേറ്റിന് മുന്നിലും പരിസരത്തും നേരിയ സംഘർഷം ഉടലെടുത്തിരുന്നു.
ആർഎസ്എസ് നേതാക്കളെ മാത്രം അറിയാവുന്ന ഗവർണർ ഗാന്ധിയെയും അംബേദ്കറേയും കണ്ടുകൊണ്ട് സർവകലാശാലയിലേക്ക് പ്രവേശിക്കണമെന്ന് എസ്എഫ്ഐ. സർവകലാശാലയെ കാവിവൽക്കരിക്കാൻ അനുവദിക്കില്ല. സെനറ്റ് യോഗത്തിൽ ചാൻസിലർ പങ്കെടുക്കുന്നതിൽ എതിർപ്പില്ല. സർവകലാശാല കാവിവൽക്കരിക്കുന്നതിനെതിരെ പ്രതിഷേധം തുടരും എന്നും എസ്എഫ്ഐ സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി എസ് കെ ആദർശ് പറഞ്ഞു.
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാനാണ് ഗവർണർ എത്തിയത്. സർവകലാശാല ഭേദഗതി ബിൽ, സ്വകാര്യ സർവകലാശാല ബിൽ എന്നിവ ഗവർണർ ഇതുവരെ ഒപ്പു വെച്ചിട്ടില്ല. ബിൽ രാഷ്ട്രപതിക്ക് അയക്കുമോ എന്ന കാര്യത്തിലും ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സർവകലാശാലകളുമായി ബന്ധപ്പെട്ട വിവിധ കേസുകളിലെ ചാൻസലർക്കെതിരായ ഹൈക്കോടതി വിധി നിലനിൽക്കെ ഇന്നു നടക്കുന്ന യോഗത്തിലെ ഗവർണറുടെ നിലപാട് നിർണായകമാകും.