അഹമ്മദാബാദ് വിമാനാപകടം: 119 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 119 പേരുടെ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞു. ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകിയത് ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടേതടക്കം 74 മൃതദേഹങ്ങളാണ്. ഇനിയും നൂറിലേറെ മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്. വിമാനാപകടത്തിൽ 274 പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. അതിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്. അപകടത്തിൽ മരിച്ച മലയാളി രഞ്ജിത നായരുടെ ഡിഎൻഎ പരിശോധനാ ഫലം ഫലം ലഭിച്ചിട്ടില്ല.
വിമാന ദുരന്തത്തിന്റെ കാരണം കണ്ടെത്താനുള്ള വിദഗ്ധ സമിതികളുടെ അന്വേഷണം പുരോഗമിക്കുകയാണ്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇന്നും സ്ഥലത്ത് സന്ദര്‍ശനം നടത്തി. വിമാന ദുരന്തം അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക സമിതിയും അന്വേഷണം ആരംഭിച്ചു. അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ യോഗത്തില്‍ വിശകലനം ചെയ്യുമെന്നാണ് സൂചന.
ജൂൺ 12ന് ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. വിമാനത്തിലുള്ള ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 11 A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് ആണ് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടത്.