മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; പ്രതി ജോജോയുടെ അറസ്റ്റ് രേഖപ്പെടുത്തി
മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതി ജോജോയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. നാട്ടുകാര്‍ രോഷാകുലരായ സാഹചര്യത്തില്‍ തെളിവെടുപ്പ് വന്‍ പൊലീസ് സന്നാഹത്തോടെ ആയിരിക്കും നടത്തുക.
തൃശൂർ മാളയിൽ അറ് വയസുകാരനെ കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ നിർണായക വിവരങ്ങൾ പുറത്തുവന്നിരുന്നു. പ്രതി ജോജോ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി എതിര്‍ത്തുവെന്നും തുടർന്നാണ് കൊലപാതകമെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതെന്നാണ് തൃശൂര്‍ റൂറല്‍ എസ്പി ബി.കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
പ്രതി ജോജോ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. ഇക്കാര്യം മാതാപിതാക്കളോട് പറയും എന്ന് പറഞ്ഞതോടെ ജോജോ കുട്ടിയെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു.
കുട്ടിക്കായുള്ള തെരച്ചിൽ വഴി തെറ്റിക്കാനും പ്രതി ശ്രമിച്ചു. തെരച്ചിലിൽ പ്രതിയും നാട്ടുകാർക്കൊപ്പം കൂടിയിരുന്നു. പിന്നാലെ സംശയം തോന്നി ജോജോയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. പ്രതി ജോജോ നേരത്തെ ക്രിമിനൽ കേസിൽ പെട്ടയാളാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. മോഷണക്കേസ് പ്രതിയായ ഇയാൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
കുഴൂര്‍ സ്വര്‍ണ്ണപള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകൻ ആബേലിനെയാണ് വൈകിട്ട് വീടിന് സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് ആറോടെയാണ് വീടിന് സമീപത്തുനിന്ന് ആബേലിനെ കാണാതായത്. പിന്നീട് നടത്തിയ തെരച്ചിലിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താനിശ്ശേരി സെന്റ് സേവ്യേഴ്സ് സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥിയാണ് ആബേൽ.