ചൈനയിൽ ശ്വാസകോശത്തെ ബാധിക്കുന്ന അജ്ഞാത രോഗം അതിവേഗത്തിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്
ചൈനയിൽ ശ്വാസകോശത്തെ ബാധിക്കുന്ന അജ്ഞാത രോഗം അതിവേഗത്തിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ, രാജ്യത്തെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വടക്കൻ ചൈനയിലെ കുട്ടികളിലാണ് അപൂർവ്വയിനം ന്യൂമോണിയ കൂടുതലായും കണ്ടെത്തിയിരിക്കുന്നത്.ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കൂടി കണക്കിലെടുത്ത്, രാജ്യത്തെ സാഹചര്യം കേന്ദ്രസർക്കാർ വിലയിരുത്തിയിട്ടുണ്ട്. ചൈനയിലെ സ്ഥിതി നിരന്തരം നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പൊതുജനാരോഗ്യ സംവിധാനവും, ആശുപത്രികളുടെ തയ്യാറെടുപ്പും അടിയന്തരമായി വിലയിരുത്താൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ഈ വർഷം ആദ്യവാരം കോവിഡ് മാർഗ്ഗനിർദേശങ്ങൾ പുതുക്കിയിരുന്നു. അവയിൽ ശ്വാസകോശ രോഗ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഉടൻ നടപ്പാക്കണം. കുട്ടികളിലും കൗമാരക്കാരിലും തീവ്ര ശ്വാസകോശ രോഗങ്ങൾ കൂടുതലാണോ എന്ന് ജില്ലാ, സംസ്ഥാന യൂണിറ്റുകൾ നിരന്തരം നിരീക്ഷിക്കണം. ലക്ഷണങ്ങൾ പ്രകടമാക്കുകയാണെങ്കിൽ രോഗികളുടെ സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കണമെന്നും കേന്ദ്രം നിർദേശിച്ചു.