ഗാസയിൽ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ഗാസയിൽ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇത് തുടക്കം മാത്രമാണെന്ന് രാജ്യത്തോട് നടത്തിയ അഭിസംബോധനയിൽ നെതന്യാഹൂ പറഞ്ഞു. കരയുദ്ധം എപ്പോൾ, ഏത് രീതിയിൽ ആയിരിക്കുമെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടില്ല. അമേരിക്കയുടെ സമ്മർദത്തെ തുടർന്നാണ് കരയുദ്ധം ആരംഭിക്കുന്നത് വൈകുന്നത് എന്നാണ് റിപ്പോർട്ടുകൾഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 6600 കടന്നു. 24 മണിക്കൂറിനിടെ മാത്രം 756 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 344 കുട്ടികളും ഉൾപ്പെടുന്നു. അൽ ജസീറയുടെ ഗാസ ലേഖകന്റെ ഭാര്യയും രണ്ട് മക്കളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 150 ക്യാമ്പുകളിലായി ആറ് ലക്ഷം പേരാണ് കഴിയുന്നത്. ഹമാസ് ബന്ദികളാക്കിയ 220 പേരിൽ പകുതിയിൽ അധികവും വിദേശികളാണെന്ന് ഇസ്രായേൽ അറിയിച്ചു. ഗാസയിലേക്ക് അവശ്യ വസ്തുക്കൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ അമേരിക്കയും റഷ്യയും സമവായത്തിൽ എത്തിയില്ല. യുദ്ധത്തിന് ഇടവേള വേണമെന്ന് അമേരിക്ക നിർദേശിച്ചപ്പോൾ എത്രയും പെട്ടെന്ന് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നായിരുന്നു റഷ്യയുടെ ആവശ്യം.